Sunday 5 March 2017

ഓര്‍മകള്‍ ഉണ്ടായിരിക്കണം

ഓര്‍മകള്‍ ഉണ്ടായിരിക്കണം......

ഇന്ന് മാര്‍ച്ച് 5.....
ഓഡിറ്റ് അസോസിയേഷന്‍-II ജനറല്‍ സെക്രട്ടറി ആയിരുന്ന സഖാവ് കെ.എ. മാനുവല്‍ സര്‍വീസില്‍ നിന്ന് ഡിസ്മിസ് ചെയ്യപ്പെട്ടിട്ട് ഇന്ന് 8 വര്‍ഷം തികയുന്നു. 2009 മാര്‍ച്ച് 5. എന്‍റെ രണ്ടാമത്തെ റൂള്‍ 14 ചാര്‍ജ് ഷീറ്റിനെ അടിസ്ഥാനപ്പെടുത്തി യുള്ള ഡിപ്പാര്‍ട്മെന്‍റ് തല എന്‍ക്വയറി നീണ്ട അവധിക്കുശേഷം പുനരാരംഭിക്കുന്ന ദിവസം. സാക്ഷിവിസ്താരം അടുത്തദിവസം തുടങ്ങാമെന്നും  അന്നത്തെ നടപടിക്രമം അവസാനിപ്പിക്കാമെന്നും തീരുമാനിച്ച് എന്‍ക്വയറി ഓഫീസര്‍ ആയിരുന്ന ഡെപ്യൂട്ടി എ.ജി. ഭാസ്കരന്‍ സാര്‍ അന്നത്തെ ഡെയിലി ഓര്‍ഡര്‍ ഷീറ്റ് തയ്യാറാക്കാന്‍ തുടങ്ങിയപ്പോഴാണ് എന്‍റെ മൊബൈലില്‍ ഞെട്ടിപ്പിക്കുന്ന ആ വാര്‍ത്ത വന്നത് - 'മാനുവലിനെ ഡിസ്മിസ് ചെയ്തു'. കുറച്ചുനാളുകള്‍ക്ക് മുന്നേ തന്നെ മാനുവല്‍ പറയുന്നുണ്ടായിരുന്നു, തന്നെ ഡിസ്മിസ് ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട് എന്ന്‍. അത്തരത്തില്‍ ഉള്ള വിവരം ഓഡിറ്റ് അഡ്മിനിസ്ട്രേഷനുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നിന്ന് സഖാവിന് ലഭിക്കുന്നുണ്ടായിരുന്നു. സാക്ഷാല്‍ വിനോദ് റായ് - അന്നത്തെ കംപ്ട്രോളര്‍ ആന്‍റ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ -  അദ്യത്തോട് തന്നെ നേരിട്ട് ചോദിച്ചിരുന്നു - അങ്ങനെ അദ്യത്തോട് ചോദിക്കാന്‍ സ്വാതന്ത്ര്യം ഉണ്ടെന്ന് അദ്യം തന്നെ പലയാവര്‍ത്തി സമ്മതിച്ചിട്ടുള്ള ആള് തന്നെ - ഇങ്ങനെയൊരു വാര്‍ത്ത കേള്‍ക്കുന്നു, ശരിയാണോ എന്നറിയില്ല. അഥവാ അത്തരത്തില്‍ എന്തെങ്കിലും നീക്കമുണ്ടെങ്കില്‍ അത് തടയണം എന്ന്‍ അദ്യത്തോട് അപേക്ഷിക്കുകയും ചെയ്തു. പക്ഷേ താനൊന്നുമറിഞ്ഞില്ല, തന്നോടാരും ഒന്നും പറഞ്ഞില്ല-എന്നാണ് അദ്യം പറഞ്ഞത്. ഇന്ത്യന്‍ ഓഡിറ്റ് ബ്യൂറോക്രസിയുടെ ക്രൂരമായ ചതിയുടെ ആവര്‍ത്തനം ആയിരുന്നു അത്.

1972 ഏപ്രില്‍ 22-ന് ഓഫീസില്‍ നിന്ന് നേരത്തെ എല്ലാ ജീവനക്കാരെയും വീട്ടില്‍ പറഞ്ഞു വിട്ടതിനുശേഷം രഹസ്യമായി അന്നത്തെ ഏജീസ് ഓഫീസ് എന്‍.ജി.ഒ. അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന സഖാവ് എന്‍.ബി. ത്രിവിക്രമന്‍ പിള്ളയെയും സഖാവ് പി.ടി. തോമസിനെയും ഭരണഘടനയുടെ 311 (2)(C) ദുരുപയോഗിച്ച് രാഷ്ട്രപതി പിരിച്ചുവിട്ടു എന്ന അറിയിപ്പ് സംഘടനാ നേതാക്കള്‍ക്ക് നേരിട്ട് കൊടുക്കുമ്പോള്‍ അത് ചരിത്രമാകുകയായിരുന്നു - ഇന്ത്യന്‍ ബ്യൂറോക്രസിയുടെയും ഓഡിറ്റ് ബ്യൂറോക്രസിയുടെയും തൊഴിലാളി വര്‍ഗ വിരുദ്ധ നിലപാടിന്‍റെയും സംഘടനാവിരുദ്ധ നിലപാടിന്‍റെയും പ്രത്യക്ഷോദാഹരണത്തിന്‍റെ പുതിയ ചരിത്രം. തുടര്‍ന്ന് ഉണ്ടായ പ്രതിഷേധ സമര വേലിയേറ്റങ്ങളുടെയും പോലീസ് അതിക്രമങ്ങളുടെയും സസ്പെന്‍ഷനുകളുടെയും നാളുകളുടെ ഒരു ഘട്ടത്തില്‍ '73 ജനുവരി 4-ന്
സഖാക്കള്‍ എം. സുകുമാരന്‍, കെ.ടി. തോമസ്, എ.എന്‍. ഗോവിന്ദന്‍ നമ്പ്യാര്‍ എന്നിവര്‍ക്ക് ഡിസ്മിസ്സല്‍ നോട്ടീസ് ലഭിച്ചു. ജനുവരി 5 മുതല്‍ പെന്‍ഡൌണ്‍ സമരം. 10 സഖാക്കളെ സസ്പെന്‍റ് ചെയ്തു. 150-ലധികം പേരെ അറസ്റ്റ് ചെയ്തു.
സഖാക്കള്‍ കെ. എ. ബാലന്‍, എം. ഗംഗാധരക്കുറുപ്പ്, എം. ഗിരീശന്‍ നായര്‍, ജോണി ജോസഫ്, ജോര്‍ജ് വര്‍ഗീസ് കോട്ടപ്പുറത്ത് എന്നിവര്‍ക്ക് ടെര്‍മിനേഷന്‍ നോട്ടീസ് ലഭിച്ചു. സമരം 45 ദിവസം നീണ്ടുനിന്നു. രക്ഷകവേഷം കെട്ടി എത്തിയ കോണ്‍ഗ്രസ് നേതാക്കളെ വിശ്വസിച്ച് സമരം ഒത്തുതീര്‍ന്നു. ഒത്തുതീര്‍പ്പ് ഭരണകക്ഷിയും ഓഡിറ്റ് ബ്യൂറോക്രസിയും തമ്മിലായിരുന്നു എന്ന് ജീവനക്കാര്‍ തിരിച്ചറിഞ്ഞത് വളരെ വൈകിയായിരുന്നു. ജൂലൈ മാസത്തോടെ കുടിശ്ശിക ജോലികള്‍ ജീവനക്കാര്‍ ചെയ്തു തീര്‍ത്തു. പക്ഷേ ഡിസ്മിസ്സല്‍ നോട്ടീസ് ലഭിച്ചവരെയും ടെര്‍മിനേഷന്‍ നോട്ടീസ് ലഭിച്ചവരെയും പിരിച്ചുവിട്ടു. സസ്പെന്‍റ് ചെയ്യപ്പെട്ടവരെ തിരിച്ചെടുത്തെങ്കിലും അതിക്രൂരമായ വകുപ്പുതല ശിക്ഷാനടപടികള്‍ക്ക് വിധേയമാക്കി. കുടിശ്ശിക ജോലി തീരുന്ന മുറക്ക് സമരകാലത്തെ ശമ്പളം തിരിച്ചുനല്‍കുമെന്ന വാഗ്ദാനവും കാറ്റില്‍ പറത്തി; 45 ദിവസത്തെ ഡയസ്നോണ്‍ എല്ലാ ജീവനക്കാര്‍ക്കും നല്‍കി. ഓഡിറ്റ് ബ്യൂറോക്രസിയുടെ ചതി കേരളത്തിലെ ഏജീസ് ഓഫീസ് ജീവനക്കാര്‍ നേരിട്ട് മനസ്സിലാക്കി. ഒത്തുതീര്‍പ്പിന് വന്ന നേതാക്കളുടെ ശുപാര്‍ശയില്‍ ചിലര്‍ ജോലിയില്‍ നേരിട്ട് പ്രവേശിച്ചു. അങ്ങനെ വര്‍ഗ ഐക്യം തകര്‍ത്തുകൊണ്ട് ആദ്യത്തെ രാഷ്ട്രീയ പ്രേരിത സംഘടന ഓഫീസില്‍ നിലവില്‍ വന്നു. ഇടതുപക്ഷ മാന്‍തോലിട്ടു നടന്നിരുന്ന ചിലരും ഈ സംഘടനയുടെ നേതാക്കന്മാരായതും ചരിത്രം.

സഖാവ് എസ്. അനിലിനെ പിരിച്ചുവിടുമെന്ന് സൂചന കിട്ടിത്തുടങ്ങിയപ്പോഴും അഴിമതിവിരുദ്ധനെന്നും ജനാധിപത്യ സംരക്ഷകനെന്നും കാര്യക്ഷമതയുള്ള ഭരണകര്‍ത്താവ് എന്നും പേര് അതിനകം സമ്പാദിച്ചുകഴിഞ്ഞ വിനോദ് റായിയെ വീണ്ടും ആദ്യം ബന്ധപ്പെട്ടയാള്‍ തന്നെ വിളിച്ചു. മറുപടിയും നേരത്തേത് തന്നെ. നവംബര്‍ 6-ന് അനിലിനെയും പിരിച്ചുവിട്ടു.

ഒരു പോരാട്ടവും അവസാനിക്കുന്നില്ല. രണ്ടു സഖാക്കളെയും തിരിച്ചെടുക്കണമെന്ന് എറണാകുളത്തെ കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ വിധിച്ചെങ്കിലും നടപ്പാക്കിയില്ല. കേരള ഹൈക്കോടതിയില്‍ സ്റ്റേ ചെയ്യപ്പെട്ട് വിചാരണക്കായി മാറ്റിവെക്കപ്പെട്ടിരിക്കുന്നു. നിയമപരമായും സംഘടനാപരമായും നമ്മള്‍ പോരാട്ടം തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. നമുക്ക് തളര്‍ച്ച സംഭവിച്ചപ്പോള്‍ താങ്ങായി നിന്ന കേരളത്തിലെ സംഘടിത തൊഴിലാളിവര്‍ഗ കൂട്ടായ്മയെയും ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങളെയും ഒരിക്കലും മറക്കാനാവില്ല. അതുപോലെ തന്നെ ഒരേസമയം നമ്മുടെ സ്വന്തം ആളുകളെന്ന് മേനി നടിക്കുകയും നമുക്കെതിരെ അധികാരികളോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്ത, ഇപ്പോഴും നമ്മുടെ സഹപ്രവര്‍ത്തകരായി നടിക്കുന്ന കഴുകന്‍റെ മനസ്സുള്ളവരെയും മറക്കാനാവില്ല. പക്ഷേ എല്ലാം ഓര്‍ക്കണം, എല്ലാവരെയും ഓര്‍ക്കണം, എന്നും ഓര്‍ക്കണം....
അതേ, ഓര്‍മകള്‍ ഉണ്ടായിരിക്കണം....
അഭിവാദ്യങ്ങളോടെ,
ആര്‍. കൃഷ്ണകുമാര്‍.